
വ്യാഴാഴ്ച ഗിരീഷ് പുത്തഞ്ചേരിയുടെ ഒന്നാം ചരമ വാര്‍ഷികമാണ്. അറം പറ്റിയപോലൊരു കഥ ഗിരീഷ് എഴുതിയിട്ടുണ്ട്. പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ. അറം പറ്റരുതെന്ന് കഥയുടെ പ്രസാധകന് നിര്‍ബന്ധമായിരുന്നു. അതിനുവേണ്ടി കഥയുടെ തലക്കെട്ട് മാറ്റി. എന്നിട്ടും അതു സംഭവിച്ചു. പക്ഷേ, കഥ പ്രസിദ്ധീകരിച്ച കാലത്ത് ഒന്നുമല്ലാതായിരുന്ന ഗിരീഷ്,മലയാളികളുടെ മനസ്സില്‍ മരണമില്ലാത്തൊരിടം കണ്ടെത്തിയ ശേഷമാണ് ഇഹലോകം വിട്ടത്.
'അയാള്‍ മരിച്ചു' എന്ന വാചകത്തില്‍ നിന്നുമാണ് അകാലത്തില്‍ മരിക്കുന്ന മദ്യപാനിയായ യുവാവിന്റെ കഥ തുടങ്ങുന്നത്. കഥ പുരോഗമിക്കുന്നതിനിടെ ഗിരീഷ് എഴുതി,
''അയാളുടെ ജീവന്‍ വ്യര്‍ഥതയുടെ മരുഭൂവില്‍ വലിച്ചെറിയപ്പെട്ട ഒരു ദുഃഖകഥ അയാള്‍ക്കുണ്ട്.
-മണികണ്ഠനെ മദ്യപാനിയാക്കിയ കഥ!
-തുടര്‍ന്ന് ക്ഷയരോഗം പിടിപെട്ട കഥ !!
കഥയില്‍ കഥാകാരനുമായുള്ള ബന്ധം മദ്യപാനത്തില്‍ മാത്രമാണ്.കഥാപാത്രമായ മണികണ്ഠന്റെ ജീവിതത്തിലും പ്രണയവും ദാരിദ്ര്യവും ദുഃഖവും എല്ലാമുണ്ട്. ഗിരീഷിനും അതെല്ലാമുണ്ടായിരുന്നു. പക്ഷേ, മണികണ്ഠനില്‍ നിന്ന് വ്യത്യസ്തമായി ജീവിതത്തിന്റെ ഓരോ വിഷമഘട്ടത്തെയും തരണം ചെയ്ത് വിജയതീരത്തണഞ്ഞവനായിരുന്നു ഗിരീഷ്. എങ്കിലും മദ്യം ഗിരീഷിനെ കീഴടക്കി.
1979 മെയ് മാസത്തില്‍ പുറത്തിറങ്ങിയ ആമുഖം എന്ന മാസികയിലാണ് കഥ അച്ചടിച്ചു വന്നത്. പയ്യോളി ഇരഞ്ഞി വളപ്പില്‍ വാസു എന്ന വാസു അയനിക്കാട് കൊയിലാണ്ടിയില്‍ നിന്ന് പ്രസിദ്ധീകരിച്ച മാസിക.മുഖചിത്രം കണ്ടാല്‍ അസല്‍ നീല പുസ്തകം. സെക്‌സ് വിഷയമായുള്ള പാശ്ചാത്യ മാഗസിനുകളും ഇന്നത്തെപ്പോലെ ബ്ലൂടൂത്ത് വഴിയുള്ള ലൈംഗികദൃശ്യ പ്രചാരണവും ഇല്ലാതിരുന്ന കാലം. മാഗസിന്‍ വിറ്റു പോകണമെങ്കില്‍ ഒരു അശ്ലീല പ്രസിദ്ധീകരണമാണെന്നു തോന്നിക്കുന്ന മുഖചിത്രം വേണമെന്നതിനാലാണ് വാസു ആമുഖത്തിന് ആ വഴി തേടിയത്. മുഖചിത്രമല്ലാതെ അശ്ലീല വിഷയങ്ങളൊന്നും ആമുഖത്തിലില്ലായിരുന്നു. അതുകൊണ്ടു തന്നെയാകണം ഗിരീഷ് വാസുവിനെ തേടിയെത്തിയത്. കൊയിലാണ്ടിയിലെ രാഗം സ്റ്റുഡിയോയിലെ ഹംസയുടെ കൈയില്‍ മൂന്നുകഥകള്‍ ഏല്പിച്ചു.വാസുവിനെ ഏല്‍പിക്കണമെന്ന അഭ്യര്‍ഥനയോടെ. 20 പേജുള്ള ഒരു കഥ വാസുവിനു ബോധിച്ചു.തലക്കെട്ട് 'അവസാനത്തെ ശബ്ദം' എന്നായിരുന്നു. ഗിരീഷിനെ സ്റ്റുഡിയോവിലേക്ക് വിളിപ്പിച്ചു. മെലിഞ്ഞൊരു പയ്യന്‍ വന്നു സ്വയം പരിചയപ്പെടുത്തി. ആദ്യത്തെ കഥയ്ക്ക് അവസാനത്തെ ശബ്ദം എന്നുപേരിടേണ്ടെന്നു വാസു പറഞ്ഞു. അറം പറ്റാതിരിക്കാനാണിതെന്നും വിശദമാക്കി. ഗിരീഷ് പേരുമാറ്റാന്‍ സമ്മതം നല്‍കി.അങ്ങനെയാണ് 'മുഖങ്ങള്‍' എന്നപേരില്‍ കഥ ആമുഖത്തില്‍ പ്രസിദ്ധീകരിച്ചത്.

ശാരീരിക അസ്വസ്ഥതകള്‍ മൂലം വനംവകുപ്പില്‍ നിന്ന് വില്പനനികുതി വകുപ്പിലേക്ക് മാറിയ വാസു, 2002-ലാണ് വീണ്ടും ഗിരീഷിനെ കാണുന്നത്. അപ്പോഴേക്കും ഗിരീഷ് പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തിയിരുന്നു. ഓഫീസിലെ പ്യൂണിന്റെ യാത്രയയപ്പിനായി കാരപ്പറമ്പിലെത്തിയതായിരുന്നു. ഗിരീഷ് അവിടെയാണു താമസിക്കുന്നതെന്നറിയാം. നേരെ വീട്ടിലേക്കു ചെന്നു.പൂമുഖത്ത് ഒരാള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ട്. ഗിരീഷിനെ എങ്ങനെ പേരു പറഞ്ഞുവിളിക്കും....

ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിനടുത്ത് പുഴയും കടലും ചേരുന്നിടത്ത് ചെറിയൊരു വിശ്രമയിടം ഗിരീഷ് പുത്തഞ്ചേരി കൊതിച്ചിരുന്നു. പക്ഷേ, വാങ്ങാനൊത്തില്ല. ഗിരീഷിന്റെ സ്മരണയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ അതിനുള്ള ശ്രമത്തിലാണ് വാസുവിപ്പോള്‍. ആമുഖം പുനഃപ്രസിദ്ധീകരിക്കണമെന്നും ഗിരീഷ് വാസുവിനോട് പറഞ്ഞിരുന്നു. അതിനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു.
ടി. സോമന്‍
0 comments:
Post a Comment